Kerala
കാസർഗോഡ്: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാസർഗോഡ് ചർലടുക്ക സ്വദേശി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.
സുഫൈദയുടെ ഭർത്താവ് ആദിൽ ആണ് അറസ്റ്റിലായത്. രാവിലെ കസ്റ്റഡിയിലെടുത്ത ആദിലിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നി വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വച്ച് ആയിരുന്നു ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. പിന്നാലെ കസ്റ്റഡിയിലെടുത്ത ആദിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെയും പ്രതി ചേർത്തെന്ന് പോലീസ് അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൻസ്വാര ജില്ലയിലാണു സംഭവം. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47)ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച മയിദയും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായെന്നും തുടർന്ന് മയിദ വീടു വിട്ടു പോയെന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിൽ പരിക്കിന്റെ പാടുകൾ കണ്ടതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.
Kerala
തിരുവനന്തപുരം: പ്രാവച്ചമ്പലത്തിന് സമീപം കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്.
അഖിലിനൊപ്പമുണ്ടായിരുന്ന പിതാവ് വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അച്ഛനെയും മകനെയും കാറിനുള്ളിൽ നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
ഇതേ തുടർന്ന് ഇരുവരെയും ഉടൻ തന്നെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരിച്ചു. ഡ്രൈവറായിരുന്നു അഖിൽ. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്.
സംഭവത്തിൽ നരുവാമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
National
ബംഗളൂരു: ബംഗളൂരുവിലെ ബിടിഎൽ നഴ്സിംഗ് കോളജിൽ മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയും തിരുവനന്തപുരം അരുവിക്കര സ്വദേശിയുമായ ആദിത്യൻ(19) ആണ് മരിച്ചത്.
ആദിത്യനെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. ആദിത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ പ്രദീപ് ബംഗളൂരു ഹെബഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതേ തുടർന്ന് ബംഗളൂരുവിലെത്തിയപ്പോഴാണ് കുടുംബം മരണ വിവരം അറിയുന്നത്.
തലേദിവസം വീഡിയോ കോൾ വഴി ആദിത്യൻ കുടുംബവുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നതായും ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പിതാവ് ആരോപിക്കുന്നു.
National
ബംഗളൂരു: ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥി ആയിരുന്നു ആദിത്യൻ.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജനറൽ ആശുപത്രിയിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ശരത് പ്രസാദിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ശരത് പ്രസാദ്. ജില്ലാ ജയിലിലെ ടോയ്ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങി മരിച്ചനിലയിലാണ് ശരത് പ്രസാദിനെ കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടത്തെ റേഷൻ വാങ്ങി മുകൾനിലയിലെ എഫ് വൺ സെല്ലിലേക്ക് പോയ ശരത്പ്രസാദ് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്ലറ്റിലേക്ക് പോയത്.
തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
കൊച്ചി: വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയിൽ. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ(24)യെ ആണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം. രണ്ടു മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്കു മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്.
ഞായറാഴ്ച തൃശൂരിലെ വീട്ടിലേക്കു പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലാണ് കൃഷ്ണപ്രിയയെ കണ്ടെത്തിയത്.
ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തതായി ആലുവ പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
Kerala
കോഴിക്കോട്: ബന്ധുവായ 16കാരിയെ കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇതോടെ അദ്നാൻ ജീവനൊടുക്കിയത് തന്നെയാണെന്ന് പോലീസ് അറിയിച്ചു. ഈസ്റ്റ് മൂഴിക്കല്‍ സ്വദേശിനി നസ്രിന(16) ആണ് കൊല്ലപ്പെട്ടത്. അദ്നാന്റെ മാതാവിന്റെ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട നസ്രിന.
അദ്നാൻ നസ്രിനയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്.
മുകൾ നിലയിലെ കിടപ്പുമുറിയിലാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അദ്നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.
അദ്നാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്നാൻ പണം മോഷ്ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിൽ അധ്യാപകർക്കും സീനിയർ വിദ്യാർഥികൾക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്.
നിധിൻ ആത്മഹത്യ ചെയ്യില്ലെന്നും കാമ്പസിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. കോളേജിലെ അധ്യാപകർക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങൾ.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിധിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് കുടുംബം പറയുന്നു. നിധിനെ മാനസികമായി തളർത്തി. ജാതി പറഞ്ഞും സാമ്പത്തികം പറഞ്ഞും അധിക്ഷേപിച്ചു. എച്ച്ഒഡിക്ക് എതിരെ നിധിൻ പരാതി നൽകിയതിൽ വൈരാഗ്യം ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു.
സീനിയർ വിദ്യാർത്ഥികൾ നിധിനെ റാഗ് ചെയ്തിരുന്നതായും കുടുംബം പറയുന്നു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിധിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്.
കഴിഞ്ഞ ദിവസം കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ വീട്ടുകാർ പൂച്ചയെ വളർത്താൻ അനുവദിക്കാത്തതിനെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കി. അൽവാൽ സ്വദേശി പ്രിൻസി(23) ആണ് ജീവനൊടുക്കിയത്. മാർച്ച് 20ന് ആയിരുന്നു സംഭവം.
ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു.
അമ്മയ്ക്കും മുത്തശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. വെള്ളിയാഴ്ച അമ്മയും മുത്തശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ജീവനൊടുക്കിയത്. മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Kerala
തിരുവനന്തപുരം: ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനന്ദ് വീട്ടിൽ വച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതേ തുടർന്ന് ഉടൻതന്നെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ആനന്ദ് മരിച്ചത്. ടയർ കടയിലെ ജീവനക്കാരനായ യുവാവിന് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ആനന്ദിന്റെ കുടുംബം ഇതുസംബന്ധിച്ച് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
എറണാകുളം: എറണാകുളത്ത് ബിബിഎ വിദ്യാർഥി കോളജിന് സമീപത്തെ പിജിയിൽ ജീവനൊടുക്കിയ നിലയിൽ. രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർഥി ആബിനർ ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മരിച്ച ആബിനർ.
തിങ്കളാഴ്ച രാത്രിയാണ് ആബിനറിനെ ഒപ്പം താമസിക്കുന്ന സുഹൃത്തുക്കൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആബിനറിന്റെ മാതാപിതാക്കൾ വിദേശത്താണുള്ളത്.
Kerala
പാലക്കാട്: മണ്ണാര്‍ക്കാട് വയോധിക ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.